തൃശൂർ: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരം ഇപ്പോഴുമകലെ. മൂന്നുമാസം മുന്പായിരുന്നു പതിനാറുപേരുടെ മരണത്തിനിടയാക്കിയ അപകടം. നഷ്ടപരിഹാരം കണക്കാക്കി റവന്യൂ വകുപ്പ് കളക്ടർ മുഖേന സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയെങ്കിലും സർക്കാരിന്റെ തീരുമാനം വൈകുന്നതാണു തടസം. ഏപ്രിൽ 21ന് നടന്ന ദുരന്തം സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാർ ഉത്തരവിറക്കിയാൽ നഷ്ടപരിഹാരം നൽകാം.
വീടിനോ കെട്ടിടത്തിനോ 15 ശതമാനം നാശമുണ്ടായാലാണു നഷ്ടപരിഹാരം നൽകുക. വെടിക്കെട്ട് അപകടത്തിൽ ഈ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകാനാകില്ല. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ സർക്കാരിനു മാനദണ്ഡം നിശ്ചയിച്ചു പണംനൽകാൻ കഴിയും. നാശനഷ്ടക്കണക്ക് എടുത്തശേഷം വടക്കാഞ്ചേരി നഗരസഭ എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. നഷ്ടക്കണക്ക് ഉൾപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിനു നൽകി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലെ 323 കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായെന്നാണു റവന്യൂ റിപ്പോർട്ട്. മുണ്ടത്തിക്കോട് വില്ലേജിലെ 321 വീടുകൾ, മുണ്ടത്തിക്കോട് എൻഎസ്എസ് ഹൈസ്കൂൾ, വായനശാല, പെരിങ്ങണ്ടൂർ വില്ലേജിലെ ഒരു വീട്, ഫ്ലാറ്റ് എന്നിവയ്ക്കാണു നാശനഷ്ടം. വീടുകളുടെ ഓടുകൾ, പട്ടിക, ജനൽച്ചില്ലുകൾ എന്നിവ തകർന്നു. ജനാലകളും വാതിലുകളും തകർന്നു. പലരും സ്വന്തം നിലയിൽ നന്നാക്കി. മറ്റുള്ളവർ കടലാസുകളും മറ്റുമുപയോഗിച്ചു താത്കാലികമായി അടച്ചു. അപകടത്തിൽ തിരുവന്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് അടക്കമുള്ളവരാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപവീതവും മുൻ സർക്കാർ നൽകി. കേന്ദ്ര നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.